നാളത്തെ വാഹനപണിമുടക്ക് ഹര്‍ത്താലായിമാറും;കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
കണ്ണൂര്: മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് (ആറിന് )അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു.കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് ഇന്ന് അര്‍ദ്ധരാത്രി 12ന് പന്തംകൊളുത്തി പ്രകടനം നടത്തിയാണ് പണിമുടക്ക് ആരംഭിക്കുക. താലൂക്ക് കേന്ദ്രങ്ങളില്‍ ഏഴിന് രാവിലെ പണിമുടക്കുന്ന തൊഴിലാളികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും ഊര്‍ജ്ജിമാണ്. സി ഐ ടി യൂ, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു, എച്ച് എം എസ്, യു ടി യു സി, ജെ ടി യു സി, ടി യു സി ഐ, കെ ടി യു സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.റോഡ് ഗതാഗത മേഖല ഒന്നാകെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്.സ്വകാര്യ ബസ്, മിനി ബസ്, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരുന്നതോടെ രാജ്യം നിശ്ചലമാകും.ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് വിപണന ശാഖകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ വരെ പണിമുടക്കിന്റെ ഭാഗമാകും. യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കടകള്‍ അടച്ചിടും. വ്യാപാരികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളടച്ചിടാന്‍ സാധ്യതയുണ്ട്. കോളേജ് അടക്കമുള്ള ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍ സര്‍വകലാശാല ഓഗസ്റ്റ് ഏഴിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് എസ് എ ടി യു സി (എച്ച് എം എസ്) ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.



No comments