ഇരിട്ടിയിൽ മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് ബോംബുകളും വടിവാളുകളും കണ്ടെടുത്തു; പോലിസ് നാടകത്തിൽ സിപിഎം പങ്ക് കൂടെ അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്
ഇരിട്ടി : ഇരിട്ടിയിൽ ബസ് സ്റ്റാന്റിനടുത്ത് സ്ഫോടനം ഉണ്ടായതിന് പിന്നാലെ മുസ്ലീം ലീഗ് ഓഫീസില്‍ നിന്ന് ബോംബുകളും വടിവാളുകളുമുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തു. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇരട്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുസ്ലീം ലിഗ് ഓഫീസില്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതോടൊപ്പം ബോംബുണ്ടാക്കാനാവശ്യമായ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
എന്നാൽ സ്ഫോടനകാരണം കെട്ടിടത്തിലെ ഏസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണെന്നും പറയപ്പെടുന്നു.
അതേസമയം സംഭവത്തില്‍ തങ്ങളുടെ അണികള്‍ക്ക് പങ്കില്ലെന്നാണ് പ്രാദേശിക ലീഗ് നേതാക്കള്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. മുസ്ലിം ലീഗ് ഓഫീസ് പരിസരത്തുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രാഷട്രീയ എതിരാളികളുടെ പങ്കിനെ കുറിച്ചും ഓഫീസില്‍ ബോംബ് കണ്ടെത്തിയെന്ന പോലീസ് നാടകത്തില്‍ സി പി എമ്മിന്റെ ഗുഢാലോചനയും അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
No comments