പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ: പ്രേരണാകുറ്റത്തിന് ഗള്‍ഫുകാരനായ ഭര്‍ത്താവ് അറസ്റ്റില്‍
പയ്യന്നൂര്: കോറോം സെന്‍ട്രലിലെ മുപ്പത്തൊന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. കോറോം സെന്‍ട്രല്‍ മരമില്ലിന് സമീപത്തെ വി.മണിയുടെയും തായമ്പത്ത് യശോദയുടെയും മകള്‍ സിമി (31) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അഴീക്കോട് അഴീക്കല്‍ ചാലിലെ സി. മുകേഷിനെ (40) തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 14 ന് രാവിലെയാണ് സിമിയെ തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
നാട്ടുകാര്‍ക്കും സിമിയെപറ്റി നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. അതിനാലാണ് പോലീസിന്റെ അന്വേഷണം ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിലേക്ക് നീണ്ടത്.സംഭവ ദിവസത്തെ ഫോണ്‍ മെസേജുകള്‍ പരിശോധനാ വിധേയമാക്കിയ പോലീസ് സിമിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച മെസേജുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.ആറ് വര്‍ഷം മുമ്പാണ് മുകേഷ് സിമിയെ വിവാഹം ചെയ്തത്.നാല് വയസുള്ള ഒരു മകനുമുണ്ട്. മുകേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



No comments