ബൈക്ക് ആക്‌സിഡെന്റില്‍ ഞാറ്റുവയല്‍ സ്വദേശി മരിച്ച സംഭവം; അപകടം വരുത്തി ഒളിവില്‍പോയ കാറുടമ അറസ്റ്റില്‍
തളിപ്പറമ്പ്: ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി രക്ഷപ്പെട്ട് ഒളിവിൽ കഴിയുന്ന കണ്ണൂർ വിദ്യാഭ്യാസ ഡി ഡിഓഫീസിലെ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കുറ്റിക്കോൽ കുറുക്കൻ മൊട്ടയിലെ ദിനേശ് ബാബുവിനെ (40)യാണ് തളിപ്പറമ്പ് എസ് ഐ.കെ.ദിനേശൻ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ലൈസൻസില്ലെന്ന് പോലീസ് പറഞ്ഞു. കാറിന്റെ ഇൻഷൂറൻസ് കാലാവധിയും കഴിഞ്ഞിരുന്നു.
ഇക്കഴിഞ്ഞ മൂന്നിന് രാത്രി 8.30 നായിരുന്നു സംഭവം. പരിക്കേറ്റ തളിപ്പറമ്പ് ഞാറ്റു വയലിലെ കൊങ്ങായീന്റവിട മുസമ്മിൽ (22) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആറിന് രാത്രി ഒൻപതോടെയാണ് മരിച്ചത്. കെ എൽ 59 എം 9270 മാരുതി ആൾട്ടോ 800 കാറാണ് അപകടം വരുത്തിയത്. ബക്കളം സ്നേഹ ഇൻ ബാറിൽ നിന്നും കാറുമായി പുറത്തേക്കിറങ്ങവെയാണ്
ധർമ്മശാല ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന മുസമ്മിലിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. അപകടസ്ഥലത്ത് നിർത്താതെ കാറുമായി അമിത വേഗത്തിൽ രക്ഷപ്പെട്ട ദിനേശ് ബാബു പ്ലാത്തോട്ടത്തെ ഒരു വീട്ടുമുറ്റത്ത് കാർ കയറ്റി വെച്ച് ഒളിവിൽ പോവുകയായിരുന്നു. തളിപ്പറമ്പ് അഡീ. എസ് ഐകെ.കെ.പ്രശോഭി ന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.



No comments