ശബരിമല ചവിട്ടാൻ മാലയിട്ടൊരുങ്ങി കണ്ണൂർ സ്വദേശിനി
കണ്ണൂർ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി വിധി അനുമതി നല്‍കിയതോടെ നടക്കുന്ന കോലാഹലങ്ങള്‍ക്കിടെ വ്രതശുദ്ധിയുള്ള മനസ്സും ശരീരവുമായി മലചവിട്ടാന്‍ സധൈര്യം ഒരു മലയാളി യുവതി. കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിഷാന്താണ് താന്‍ ശബരിമല ദര്‍ശനം നടത്താനൊരുങ്ങുന്നതായി ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
വര്‍ഷങ്ങളായി മാലയിടാതെ വ്രതം അനുഷ്ഠിച്ചിട്ടുണ്ടെന്നും, ഇത്തവണ കോടതി വിധിയുടെ പഷ്ചാത്തലത്തില്‍ അയ്യപ്പനെ കാണാന്‍ തിരുസന്നിധിയിലെത്തണമെന്നാണ് ആഗ്രഹമെന്നും തന്റെ പോസ്റ്റില്‍ രേഷ്മ വ്യക്തമാക്കുന്നു. വിപ്ലവമല്ല, മറിച്ച് വിശ്വാസമാണ് തന്റെ ഈ തീരുമാനത്തിന് കാരണമെന്നും, ഇത് നാളെ വിശ്വാസികളായ ലക്ഷക്കണക്കിന് യുവതികള്‍ക്ക് കരുത്താകുമെന്ന പ്രതീക്ഷയും രേഷ്മ പങ്കുവയ്ക്കുന്നു.
ശരീരത്തിന് ആവശ്യമില്ലാത്ത വിയര്‍പ്പും മലമൂത്ര വിസര്‍ജ്ജനവും പോലെ ഒന്നു മാത്രമാണ് ആര്‍ത്തവരക്തവുമെന്നതിനാല്‍, ആര്‍ത്തവം തന്നെ അശുദ്ധയാക്കുന്നതായി കരുതുന്നില്ലെന്നാണ് രേഷ്മയുടെ പക്ഷം. വിശ്വാസത്തില്‍ ആണ്‍-പെണ്‍ വേര്‍തിരിവുകളില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന രേഷ്മയുടെ പോസ്റ്റിന് ആയിരത്തിലകം ഷെയറുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പൊതുവെ പ്രശംസനീയമായ കമന്റുകള്‍? ലഭിക്കുന്നതിനിടെ അപൂര്‍വ്വം എതിര്‍പ്പുകളും ആളുകള്‍ കമന്റുകളായി പ്രകടിപ്പിക്കുന്നുണ്ട്.
രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.
പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.
മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്...
ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..
വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.



No comments