തളിപ്പറമ്പിലെ സ്വത്ത് തട്ടിപ്പ്: മുന്‍തഹസില്‍ദാര്‍ക്കും വിേല്ലജ് ഓഫീസര്‍ക്കുംമുന്‍കൂര്‍ ജാമ്യം
പയ്യന്നൂര്‍:തളിപ്പറമ്പ് തൃച്ചംമ്പരത്തെ റിട്ട.ഡെപ്യൂട്ടി സഹകരണ റെജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രതിചേർക്കപ്പെട്ട തളിപ്പറമ്പിലെ മുന്‍ തഹസില്‍ദാർക്കും അന്നത്തെ വില്ലേജ് ഓഫീസർക്കും ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തഹസിൽദാർ ആയിരുന്ന കണ്ണൂർ സിറ്റിയിലെ മുഹമ്മദ് അസ്ലം, തളിപ്പറമ്പ് കരിമ്പത്തെ കെ.വി.അബ്ദുൾ റഷീദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നിയമോപദേശം തേടിയ പോലീസിന് ലഭിച്ച അനുമതിയെ തുടര്‍ന്നാണ് കൃത്രിമ രേഖകളിലൂടെ പരേതന്റെ സ്വത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇവരെ പ്രതിചേര്‍ത്തത്. പയ്യന്നൂരിലെ അഭിഭാഷക ശൈലജയുടെ സഹോദരിയായ കോറോത്തെ കെ.വി.ജാനകിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതായി കൃത്രിമരേഖകളുണ്ടാക്കി അതിന്റെ പിന്‍ബലത്തില്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കിയാണ് ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ കൈക്കലാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മുമ്പ് കേസന്വേഷണ ചുമതലയുണ്ടായിരുന്ന പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദ് കൊലപാതകം, കൃത്രിമരേഖ ചമയ്ക്കല്‍, ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.അഭിഭാഷകയായ ഷൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും ജാനകിയേയും ഈ സംഭവത്തില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ച സ്ഥിതിക്ക് ഉടൻ തന്നെ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പയ്യന്നൂർ ഇൻസ്പെക്ടർ SHO കെ.വിനോദ് കുമാർ പറഞ്ഞു.


No comments