പയ്യന്നൂരില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യം വച്ച് മോഷണ ശ്രമം; മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമിപത്തെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയില്‍ കവര്‍ച്ചക്കെത്തിയ മൂന്നംഗ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. രാജസ്ഥാന്‍ സ്വദേശികളായ ഗോര്‍ഡന്‍(26),റാംനിവാസ്(26), മംഗല്‍റാം(40) മൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡരികില്‍നിന്നും കുറച്ചകലെയുള്ള വീട്ടിലാണ് മൂവര്‍ സംഘമെത്തി വാതിലില്‍ മുട്ടിവിളിച്ചത്.ഭയചകിതരായ സ്ത്രീകള്‍ ബഹളം വെക്കുകയും ഉടന്‍ അയല്‍വാസികള്‍ക്ക് വിവരം നല്‍കുകയുമായിരുന്നു.ഇതിനിടെ പല വഴിക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരേയും പരിസരവാസികള്‍ ഓടിച്ചിട്ട് പിടിച്ച് കയ്യേറ്റം ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് മൂവരേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബൈക്കിലും മറ്റുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ ലഗേജുകള്‍ അവിടെ വെച്ചിട്ടാണ് മുന്നൂറോളം മീററര്‍ അകലെയുള്ള വീട്ടിലെത്തി കതകില്‍ മുട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു.ഇതേ വീട്ടില്‍ ഈ മാസം മൂന്നാം തവണയാണ് രാത്രിയില്‍ അപരിചിതരെത്തി കതകില്‍ മുട്ടുന്നതെന്നും പല വീടുകളിലും ഇത്തരക്കാരുടെ ശല്യമുണ്ടെന്നും അതിനാലാണ് മൂവരേയും പിടികൂടിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.റെയില്‍വേ സ്റ്റേഷന്‍ പരിസരം മോഷ്ടാക്കളുടേയും മയക്ക്മരുന്ന് വിതരണക്കാരുടേയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറിയതോടെ പരിസര വാസികള്‍ ജാഗ്രതയില്‍ കഴിയുന്നതിനിടയിലാണ് ഈ സംഭവം.പോലീസും ജനങ്ങളും ജാഗ്രത പാലിക്കുന്നതിനാല്‍ സമീപകാലത്ത് മോഷ്ടാക്കളുടെ ശല്യം കറഞ്ഞിട്ടുണ്ട്. എങ്കിലും കൂപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൃശ്ശൂര്‍ ആമ്പല്ലൂരിലെ ഷിജുവിനെ രണ്ടു ദിവസം മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് രാത്രികാല പട്രോളിങ്ങിനിടെ പയ്യന്നൂര്‍ സിഐയും സംഘവും പിടികൂടിയിരുന്നു



No comments