APP DOWNLOAD

TRENDING

സംസ്ഥാനം എലിപ്പനി ഭീതിയില്‍; 297 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;കനത്ത ജാഗ്രതാ നിർദ്ദേശം



തിരുവനന്തപുരം: പ്രളയത്തിന് തൊട്ട് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു. വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തില്‍ രോഗം പടരാനും സാധ്യതകള്‍ ഏറെയാണ്. 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതീവജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പകര്‍ച്ചാവ്യാധിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ 57 മരണങ്ങള്‍ ഉണ്ടായി. ഇതില്‍ 10 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 47 മരണങ്ങള്‍ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്. ചികിത്സ തേടിയ 1016 പേരില്‍ 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. സംസ്ഥാനത്ത് 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്.



പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്റ വിതരണത്തിന് പുറമെ കൂടുതല്‍ താത്കാലിക ആശുപത്രികളും സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ സ്വയം ചികില്‍സ ഒഴിവാക്കി വിദഗ്ദ ചികിത്സക്കായി ആശുപത്രിയില്‍ എത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും എലിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുണ്ട്. കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും അതീവ ജാഗ്രതാനിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

No comments