സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി മര്‍ദിച്ചു; ഏഴ് വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ
നീലേശ്വരം: സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി മര്‍ദിച്ചു. മര്‍ദനത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. തടയാന്‍ ചെന്ന അധ്യാപകര്‍ക്കും മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറി മര്‍ദിച്ചത്. തടയാന്‍ ചെന്ന അധ്യാപകര്‍ക്ക് മര്‍ദനമേല്‍ക്കുകയും പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുന്ന പ്രധാനധ്യാപികയെ അസഭ്യം പറയുകയും ചെയ്തു. ഇതോടെയാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം സംയുക്ത സ്റ്റാഫ് മീറ്റിംഗ് ചേര്‍ന്ന് ഹയര്‍സെക്കന്‍ഡറി ക്ലാസ് അടച്ചിടാന്‍ തീരുമാനമെടുത്തത്.
വി.എച്ച്.എസ്.ഇ, ഹൈസ്‌കൂള്‍ ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. രണ്ടാഴ്ച മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിന് വിധേയമാക്കിയത്. ഇതു സംബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ആയിരുന്ന ദിനപ്രഭ പരാതിയും നല്‍കിയിരുന്നു. സംഭവം പി.ടി.എ കമ്മിറ്റി ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു



No comments