APP DOWNLOAD

TRENDING

വാഹനങ്ങള്‍ റോഡിലിറക്കരുത്‌ പൊതു പണിമുടക്ക്‌ വിജയിപ്പിക്കണം : ട്രേഡ്‌ യൂനിയന്‍ സംയുക്‌ത സമിതി

കണ്ണൂര്‍: സ്‌ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന മോദി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ രണ്ടിന്‌ നടക്കുന്ന പൊതു പണിമുടക്ക്‌ വിജയിപ്പിക്കണമെന്ന്‌ ട്രേഡ്‌ യൂനിയന്‍ സംയുക്‌ത സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ബി.എം.എസ്‌ ഒഴികെയുള്ള സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ട്രേഡ്‌ യൂനിയന്‍ സംയുക്‌ത സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പതിനെട്ട്‌ മേഖലകളെ അടിസ്‌ഥാനപ്പെടുത്തി 18 പ്രചരണ വാഹനജാഥ സംഘടിപ്പിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 200 കേന്ദ്രങ്ങളില്‍ പണിമുടക്കിനാധാരമായ കാര്യങ്ങള്‍ വിശദീകരിക്കും. ഏപ്രില്‍ ഒന്നിന്‌ പ്രാദേശികമായി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന്‌ പണിമുടക്കിയ തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രധാന കേന്ദ്രങ്ങളിലും മാര്‍ച്ച്‌ നടത്തും. മുഴുവന്‍ തൊഴിലാളികളും പണിമുടക്കണമെന്നും വാഹനങ്ങള്‍ റോഡിലിറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചിട്ടും മുഴുവന്‍ ആളുകളും പ്രതിഷേധത്തില്‍ പങ്കാളികളാവണമെന്നും സംയുക്‌തസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍, ആശുപത്രി, ശുദ്ധജലവിതരണം, വിവാഹം, പാല്‍ വിതരണം എന്നിവരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കും.
പുതിയ ചട്ടപ്രകാരം തൊഴിലാളികളെ സ്‌ഥിരം, പ്ര?ബേഷണല്‍, ബദലി, താത്‌കാലികം, കാഷ്വല്‍, അപ്രന്റീസ്‌, ഫിക്‌സ്ഡ്‌ ടേം എംപ്ലോയ്‌മെന്റ്‌ എന്നിങ്ങനെയാണ്‌ തരം തിരിച്ചിരിക്കുന്നത്‌. ഇതില്‍ ഫിക്‌സ്ഡ്‌ ടേം എംപ്ലോയ്‌മെന്റ്‌ എന്നത്‌ ഒരു നിശ്‌ചിതകാലത്തേക്ക്‌ മാത്രം തൊഴിലാളികളെ നിയമിക്കുക എന്നതാണ്‌.ഒരു വ്യവസായത്തില്‍ ഒരു തൊഴിലാളിക്ക്‌ സ്‌ഥിരം ജോലിയാണെങ്കില്‍ 58-60 വയസ്സ്‌ വരെ ജോലി ചെയ്ാംയ. എല്ലാവിധ ആനുകൂല്യങ്ങളും തൊഴിലാളിക്ക്‌ നല്‍കാന്‍ തൊഴിലുടമക്ക്‌ ഉത്തരവാദിത്വമുണ്ട്‌. എന്നാല്‍ പുതിയ ഉത്തരവ്‌ പ്രകാരം ഇതെല്ലാം തൊഴിലാളിക്ക്‌ നിഷേധിക്കപ്പെടുമെന്നതാണ്‌ വസ്‌തുത.പണിമുടക്കില്‍ സംഘടിത അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളും പൊതുമേഖലയിലെ തൊഴിലാളികളും കേന്ദ്ര സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബാങ്കിങ്ങ്‌, ഇന്‍ഷൂറന്‍സ്‌, ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയിലുള്ളവരും പണിമുടക്കില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി കെ.പി സഹദേവന്‍, എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി സി.പി സന്തോഷ്‌ കുമാര്‍, എസ്‌.ടി.യു നേതാവ്‌ എം.എ കരീം, സംയുക്‌ത സമിതി ചെയര്‍മാന്‍ വി.വി ശശീന്ദ്രന്‍, കണ്‍വീനര്‍ കെ. മനോഹരന്‍, കെ. ബാലകൃഷ്‌ണന്‍, എം.കെ ജയരാജ്‌ എന്നിവര്‍ പങ്കെടുത്തു.

No comments