APP DOWNLOAD

TRENDING

വ്യക്തിവൈരാഗ്യം; മലയാറ്റൂരില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ റെക്ടറെ കപ്യാര്‍ കുത്തിക്കൊന്നു. ഫാ. സേവ്യര്‍ തേലക്കാട് (52) ആണ് കുത്തേറ്റു മരിച്ചത്. പള്ളിയിലെ കപ്യാരായ ജോണിയാണ് മലയാറ്റൂര്‍ കുരിശുമുടിയുടെ ആറാം സ്ഥലത്തു വെച്ചു വൈദികനെ കുത്തിയത്.

ഉടന്‍ തന്നെ അദ്ദേഹത്തെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വൈദികന്റെ കാലിനായിരുന്നു കുത്തേറ്റത്. രക്തം വാര്‍ന്നാണ് മരണം.

ആക്രമണത്തിനു ശേഷം ജോണി വനത്തിലേയ്ക്ക് ഓടി രക്ഷപെട്ടു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കപ്യാര്‍ ജോണിയെ മൂന്നു മുന്‍പ് അച്ചടക്കനടപടിയുടെ ഭാഗമായി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.


ജോലിയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫാ. സേവ്യറുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പ്രതി അദ്ദേഹത്തെ കുത്തുകയായിരുന്നു .


എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയാണ് ഫാ. സേവ്യര്‍ തേലക്കാട്. ഏകദേശം അഞ്ചുവര്‍ഷമായി അദ്ദേഹം മലയാറ്റൂര്‍ കുരിശുമുടിയുടെ റെക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു ഫാ. സേവ്യര്‍ തേലക്കാട്.

1993 ഡിസംബര്‍ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യര്‍ തേലക്കാട്ട് സിഎല്‍സി അതിരൂപതാ ഡയറക്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോണിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

No comments