കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. എം.വി.നികേഷ് കുമാർ നൽകിയ ഹർജിയിൽ വന്ന വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ആവശ്യപ്പെട്ടത്.
സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എംഎൽഎയുണ്ടാകില്ല. ഈ സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബഞ്ചിന് മുമ്പാകെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഷാജി ഹർജി നൽകിയത്.
കെഎം ഷാജി മുസ്ലീമായതുകൊണ്ട് അദ്ദേഹത്തിന് വോട്ടുചെയ്യണമെന്നും ചെകുത്താന്‍റെ കൂടെ നിൽക്കുന്ന എം വി നികേഷ് കുമാറിന് വിശ്വാസികൾ വോട്ട് ചെയ്യരുതെന്നും ആഹ്വാനം ചെയ്യുന്ന ലഘുലേഖ കണ്ടെത്തിയിരുന്നു. വർഗീയപരാമർശങ്ങളുള്ള ഈ ലഘുലേഖ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു പുറത്തിറക്കിയത്. ഇത് യുഡിഎഫ് അച്ചടിച്ചിറക്കിയതല്ല എന്ന കെ എം ഷാജിയുടെ വാദം അദ്ദേഹത്തിന് ഹൈക്കോടതിയിൽ തെളിയിക്കാനായില്ല. തുടര്‍ന്നാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്. എൽഡിഎഫിന്‍റെ പരാതി പ്രകാരം യുഡിഎഫ് പ്രവർത്തകരിൽ നിന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥർ ഈ ലഘുലേഖ പിടിച്ചെടുത്തത്



No comments