കണ്ണൂര്‍ വിമാനത്താവളം: തുടക്കത്തിൽ തന്നെ സർവീസ് നടത്താൻ താല്‍പര്യം അറിയിച്ച് അഞ്ച് വിമാനക്കമ്പനികള്‍
കണ്ണൂര്‍: ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ച് അഞ്ച് വിമാനക്കമ്പനികള്‍ രംഗത്ത്. വിമാനക്കമ്പനി പ്രതിനിധികളും കണ്ണൂര്‍ രാജ്യാന്തര വിമാനക്കമ്പനിയായ കിയാല്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഇന്‍ഡിഗോ, ഗോ എയര്‍ , ജെറ്റ് എയര്‍വെയ്‌സ്,സ്‌പൈസ് ജെറ്റ് എന്നിവായണ് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.
ഗള്‍ഫ് മേഖലയിലേക്കായിരിക്കും ആദ്യം സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍, ഇന്‍ഡിഗോ, ഗോഎയര്‍ എന്നീ കമ്പനികള്‍ക്കു പുറമെ വിദേശകമ്പനികളായ ഫ്ളൈ ദുബൈ, എയര്‍അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍എയര്‍, ഗള്‍ഫ് എയര്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കണ്ണൂരില്‍ മികച്ച ഹോട്ടലുകള്‍ കുറവാണെന്ന കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ എയര്‍ലൈന്‍സ് പ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തി. കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ ആധുനിക സൗകര്യമുള്ള ഹോട്ടലുകള്‍ വരേണ്ടതുണ്ട്. വിമാനത്താവളത്തിനു സമീപം സെവന്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നടത്താന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്ന് എം.ഡി. പറഞ്ഞു. ബജറ്റ് ഹോട്ടലും സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുകൊടുക്കും.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന ചൊവ്വാഴ്ച കഴിഞ്ഞു. സുരക്ഷയുടെ ഭാഗമായി സി.ഐ.എസ്.എഫ്. സംഘത്തെയും നിയോഗിച്ചു. ഒക്ടോബര്‍ 17ന് ഔപചാരികമായി അവര്‍ ജോലിതുടങ്ങും. മാറ്റംവരുത്തിയ നിലയില്‍ ഉഡാന്‍ സര്‍വീസ് കൊണ്ടുവരും. ഏതു റൂട്ടിലും ഉഡാന്‍ സര്‍വീസ് നടത്താന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.



No comments