APP DOWNLOAD

TRENDING

സംഘപരിവാര പ്രചാരണം: ഭീമ ജ്വല്ലറി മാതൃഭൂമിക്കുള്ള പരസ്യം പിന്‍വലിച്ചു



കോഴിക്കോട്: മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സംഘപരിവാര സംഘടനകള്‍ മാതൃഭൂമി പത്രത്തിനെതിരെ നടത്തി വരുന്ന കാംപയ്‌നെ തുടര്‍ന്ന് ഭീമ ജ്വല്ലറി മാതൃഭൂമിക്കു പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് നിര്‍ത്താന്‍ പരസ്യ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി ഭീമ ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

വിവാദത്തിടെ മാതൃഭൂമിക്ക് പരസ്യം നല്‍കിയ ഭീമയുടെ നടപടിക്കെതിരെ സംഘപരിവാരം സോഷ്യല്‍ മീഡിയയില്‍ സംഘടിതമായി കാംപയ്ന്‍ നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ മനസ്സ് അറിഞ്ഞാണ് ഈ തീരുമാനമെന്ന് ഭീമ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടും ഇനി ഭീമയില്‍ നിന്നു മാത്രമേ സ്വര്‍ണം എടുക്കൂ എന്ന് അറിയിച്ചു കൊണ്ടും സംഘപരിവാര പ്രവര്‍ത്തകര്‍ ഭീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനടയില്‍ കൂട്ടത്തോടെ കമന്റിടുന്നുണ്ട്. അതേ സമയം, സംഘപരിവാര ഭീഷണിക്ക് കീഴൊതുങ്ങുന്ന ഭീമയുടെ നിലപാട് മറ്റുള്ള ഉപഭോക്താക്കളെ സ്ഥാനപത്തില്‍ നിന്നകറ്റുമെന്ന കന്റുകളും വരുന്നുണ്ട്.

തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ പിന്തരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായിരുന്നു മാതൃഭൂമിക്കെതിരെയുള്ള ആസൂത്രിത കാംപയ്ന്‍. ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ തീരുമാനം മാറ്റാനുള്ള സമ്മര്‍ദ്ദമായിരുന്നു പത്രത്തിന്റെ സര്‍ക്കുലേഷന്‍ ആസൂത്രിതമായി കുറയ്ക്കാനുള്ള നീക്കം. വീടുകള്‍ കയറിയിറങ്ങി മാതൃഭൂമി ഹിന്ദു വിരുദ്ധരാണെന്ന് പറഞ്ഞും പകരം ജന്മഭൂമി ഇടണമെന്ന് ആവശ്യപ്പെട്ടും സംഘപരിവാരം കാംപയ്ന്‍ നടത്തുന്നുണ്ട്. അതോടൊപ്പമാണ് സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ പരസ്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കം.

മോദിക്കെതിരേയും ബിജെപിക്കെതിരേയും വാര്‍ത്തകള്‍ നല്‍കുന്ന ദേശീയ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഒതുക്കുന്ന അതേ തന്ത്രം തന്നെയാണ് കേരളത്തിലും പയറ്റുന്നത്. ഭരണകൂടത്തെ ഉപയോഗിച്ചുള്ള ഭീഷണികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ വഴിയുള്ള ആസൂത്രിത പ്രചരണവും എന്ന ദ്വിമുഖ തന്ത്രമാണ് സംഘപരിവാരം പയറ്റുന്നത്. കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തില്‍ പരസ്യം നല്‍കിയതിന് ഭീമ ജ്വല്ലേര്‍സ് ഹിന്ദുത്വവാദികളില്‍ നിന്നും സംഘപരിവാര്‍ അനുകൂല സംഘടനകളില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഹിന്ദുസമൂഹത്തെ അപമാനിച്ച മാതൃഭൂമിക്ക് പരസ്യം നല്‍കുന്ന സ്ഥാപനത്തില്‍ നിന്ന് ഇനി സ്വര്‍ണം വാങ്ങില്ല എന്നായിരുന്നു ഭീഷണികള്‍.

   ഇതേ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ ആളുകള്‍ പ്രതിപാദിച്ച വിഷയം ഗൗരവത്തോടെ തന്നെ കാണുന്നുവെന്നും ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും ഭീമി ജ്വല്ലറി പ്രഖ്യാപിച്ചത്.

No comments