APP DOWNLOAD

TRENDING

ദമ്പതികളുടെ മരണം: എസ്.ഐയെ സ്ഥലം മാറ്റി; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ


സ്വര്ണമോഷണത്തില്‍ പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിൽ ചങ്ങനാശേരി എസ്.ഐയെ സ്ഥലം മാറ്റി.  എസ്.ഐ സമീര്‍ഖാനെയാണ് സ്ഥലംമാറ്റിയത്. ദമ്പതികളുടെ മരണത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കും. തന്‍റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന സിപിഎം നഗരസഭാംഗം സജി കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. എന്നാൽ പിന്നീട് ദമ്പതികൾ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.  ചങ്ങനാശേരി പുഴവാത് സുനില്‍കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.

സജി കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനില്‍. സ്റ്റേഷനിൽ വച്ച് സുനില്‍കുമാറിനെ പൊലീസ് അതി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധു അനില്‍കുമാര്‍ രംഗത്തെത്തി. പൊലീസ് ക്രൂരമായി മർദിച്ചിരുന്നതായി മരിച്ച സുനിൽകുമാർ പറഞ്ഞിരുന്നു. സജി കുമാർ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധു മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസ് തന്നെ മര്‍ദിച്ച് കൊല്ലാറാക്കിയെന്നാണ് സുനില്‍കുമാര്‍ ബന്ധുവിനോട് പറഞ്ഞത്.


സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് കേസെന്താണെന്ന് പോലും സുനിൽ കുമാർ അറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യുമ്പോൾ പരാതിക്കാരനായ സജി കുമാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. സ്വർണം കിട്ടിയില്ലെങ്കിൽ നിന്നെ പണിയെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയിലാക്കുെമന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പന്ത്രണ്ട് മണിക്കൂർ പൊലീസ് മൃഗീയമായി ഇയാളെ ചോദ്യം ചെയ്തു. ഇതിന് ശേഷം വീട്ടിലെത്തിയ ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് ഇപ്പോൾ പുറത്തുവരുന്നത്. നടന്നത് കസ്റ്റഡി മരണമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.  പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്ന് എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും സി.എഫ് തോമസും ആവശ്യപ്പെട്ടു.

No comments