APP DOWNLOAD

TRENDING

ഹാദിയ കേസിൽ നിർണായക വിധി:വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ദില്ലി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു.  വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ ഹര്‍ജിയിലാണ് നിര്‍ണ്ണായക വിധി. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ ഹാദിയ തന്നെ കോടതിയില്‍ ഹാജരായി താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെന്ന് അറിയിച്ചിട്ടുണ്ട്. കോടതി അതിനൊപ്പം നില്‍ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തകര്‍ക്കാനാകില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. കേസില്‍ അന്തിമവിധി വന്നതോടെ ഹാദിയക്കും ഷെഫിന്‍ ജഹാനും ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിയാന്‍ നിയമതടസമില്ല.
കഴിഞ്ഞ വര്‍ഷമാണ് ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയിസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കിയത്. തുടര്‍ന്ന് ഹാദിയയെ അച്ഛനൊപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. വിധിക്കെതിരെ പിന്നീട് ഷെഫിന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഷെഫിന് വേണ്ടി ഹാജരായത്. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ച് ഹാദിയെ കോടതിയില്‍ വിളിച്ചുവരുത്തി അഭിപ്രായം തേടിയിരുന്നു. താന്‍ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു.
വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ഹാദിയ പറഞ്ഞു.തുടര്‍ന്ന് വീട്ടിലേക്കോ ഷെഫിന്‍ ജഹാനൊപ്പമോ അയക്കാതെ ഹാദിയയെ പഠനം തുടരാനായി കോളേജിലേക്ക് അയക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സേലത്തെ ശിവരാജ് ഹോമിയോ കോളേജിലാണ് ഹാദിയ ഇപ്പോള്‍ പഠിക്കുന്നതും താമസിക്കുന്നതും. ഷെഫിന്‍ ജഹാന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചിരുന്നു.

No comments