APP DOWNLOAD

TRENDING

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു.



തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന, പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ (40) ഇന്നു പുലർച്ചെ മരണത്തിനു കീഴടങ്ങി. 25നു പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപമുണ്ടായ അപകടത്തിൽ ഏകമകൾ ഒന്നര വയസ്സുകാരി തേജസ്വിനി ബാല അന്നു തന്നെ മരിച്ചിരുന്നു. കുടുംബസമേതം സഞ്ചരിച്ച കാർ മരത്തിലിടിച്ചു മറിയുകയായിരുന്നു. ഭാര്യ ലക്ഷ്മി (38)യും വാഹനം ഓടിച്ച സുഹൃത്ത് അർജുനും (29) ചികിത്സയിലാണ്.
മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു. പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

No comments