തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; യുഡിഎഫ് പാനലിന് വിജയം
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് വിജയം. ഇന്ന് രാവിലെ തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറ് ജനറല്‍ സീറ്റുകളും യുഡിഎഫ് പാനല്‍ തന്നെ സ്വന്തമാക്കി. കോണ്‍ഗ്രസ് റിബല്‍ ആയി മല്‍സരിച്ച വിനോദ് രാഘവന് 339 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.
ഒരു പൊതുതെരഞ്ഞെടുപ്പിന്റെ വീറുംവാശിയും അരങ്ങേറിയ തെരഞ്ഞെടുപ്പിന് കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. 17,000 വോട്ടര്‍മാരുള്ള ബാങ്കില്‍ 2048 പേരാണ് വോട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ വോട്ട് നിലവിലുള്ള പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭനാണ്. 1698 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ത്ഥികളും വോട്ടും, എ.പി.അബ്ദുള്‍ ഖാദര്‍-1673, പി.പി.ഇസ്മായില്‍-1683, ഓലിയന്‍ ജാഫര്‍-1696, സി.മുഹമ്മദ്കുഞ്ഞി-1680, രാഹുല്‍ ദാമോദരന്‍-1696, അസാധു-11. തെരഞ്ഞെടുപ്പ് ഒഴിവാക്കി
സമവായത്തിലൂടെ ബാങ്ക് ഭരണസമിതിയെ കണ്ടെത്താനുള്ള നീക്കം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിനോദ് രാഘവന്‍ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനിന്നതോടെയാണ് പാളിയത്. വിനോദ് രാഘവനെ ഇതേതുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. രാവിലെ എട്ട് മുതല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് സിഐ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശന്‍, പരിയാരം എസ്‌ഐ വി.ആര്‍.വിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസിഡന്റായുള്ള പുതിയ ഭരണസമിതി അടുത്ത ദിവസം തന്നെ ചുമതലയേല്‍ക്കും.



No comments