APP DOWNLOAD

TRENDING

തളിപ്പറമ്പ തൃഛംബരം മുളങ്ങേശ്വരംക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ ശ്രമം ഭക്തജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു



തളിപ്പറമ്പ്: തൃച്ചംബരം മുളങ്ങേശ്വരം ശിവക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ദേവസ്വം ബോര്‍ഡിന്റെ ശ്രമം ഭക്തജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ക്ഷേത്രം ഏറ്റെടുക്കാനുള്ള  മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രമം തൃച്ചംബരം ക്ഷേത്രപരിസരത്തെ സംഘര്‍ഷഭരിതമാക്കി. ഇന്ന് രാവിലെ പത്തോടെയാണ് മലബാര്‍ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.ഗിരിധരന്റെ നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്.



തളിപ്പറമ്പ് സിഐ കെ.ജെ.വിനോയി, പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. പോലീസ് എത്തിയതോടെ നൂറുകണക്കിന് ഭക്തരും ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരും ക്ഷേത്രകവാടത്തില്‍ തടിച്ചുകൂടി നാമജപം ആരംഭിച്ചു. ആര്‍എസ്എസ് നേതാവ് എം.വിനോദ്കുമാര്‍, ബിജെപി വടക്കന്‍ മേഖലാ വൈസ്ി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഒരാളെ പോലും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്തു. ഇതോടെ പ്രശ്‌നത്തിലിടപെട്ട പോലീസ് ഇരുവിഭാഗത്തോടും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.



രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇപ്പോഴും ക്ഷേത്രം സംബന്ധിച്ച് ചില കേസുകള്‍ നിലവിലുണ്ടെന്നും, ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം പോലും രേഖപ്രകാരം ക്ഷേത്രസംരക്ഷണ സമിതിയുടെ പേരിലാണെന്നും ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ 11.20 ഓടെ മലബാര്‍ ദേവസ്വം അധികൃതര്‍ ഏറ്റെടുക്കല്‍ ദൗത്യത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. വര്‍ഷങ്ങളായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേരളാ ക്ഷേത്രസംരക്ഷണസമിതിയാണ് തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തെ ഈ ക്ഷേത്രത്തിന്റെ ഭരണനിര്‍വ്വഹണം നടത്തിക്കൊണ്ടിരിക്കുന്നത്. നശിച്ചുകൊണ്ടിരുന്നക്ഷേത്രം നവീകരിച്ചതും ക്ഷേത്രസംരക്ഷണ സമിതിയാണ്.



ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രം ചിറക്കല്‍ കോവിലകം ട്രസ്റ്റി ക്ഷേത്രസംരക്ഷണ സമിതിക്ക് എഴുതിക്കൊടുത്തിരുന്നു. ഏഴ് വര്‍ഷം മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കല്‍ നിലപാടുമായി വന്നപ്പോള്‍ ഭക്തജനങ്ങളുടെ എതിര്‍പ്പ് കാരണം പിന്തിരിയുകയായിരുന്നു. ഒ.കെ.വാസു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതോടെയാണ് വീണ്ടും ഏറ്റെടുക്കല്‍ നടപടികള്‍ ശക്തമായത്.ക്ഷേത്രജീവനക്കാര്‍ക്ക് യഥാവിധി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ നേരത്തെ തന്നെ പരിതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കലിന് മലബാര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായതെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ക്ഷേത്രവരുമാനം മറ്റ് രീതിയില്‍ വകമാറ്റുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

No comments