APP DOWNLOAD

TRENDING

കന്യാസ്ത്രീ പീഡനം ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന



കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചു. കോട്ടയം എസ്.പി രണ്ടരയോടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും.

ഫ്രാങ്കോയുടെ അറസ്റ്റു വിവരം പഞ്ചാബിലെ ബിഷപ്പിന്റെ അഭിഭാഷകനെ പോലീസ് അറിയിച്ചിരുന്നു. ഫ്രാങ്കോയെ രണ്ടു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചിരുന്നു. അറസ്റ്റിന് മുന്നോടിയായി കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി പോലീസ് സംഘം വീണ്ടും എടുത്തിരുന്നു. ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യം സ്ഥിരീകരിക്കുന്നതിനായിട്ടാണ് വീണ്ടും മൊഴിയെടുത്തത്.
പരാതിക്ക് പിന്നില്‍ കന്യാസ്ത്രീക്ക് തന്നോടുള്ള വ്യക്തി വൈരാഗ്യമാണെന്ന് നേരത്തെ ഫ്രാങ്കോ വാദിച്ചിരുന്നു എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറവിലങ്ങാട് മഠത്തില്‍ താന്‍ തങ്ങിയിട്ടില്ലെന്ന് നേരത്തെ ഫ്രാങ്കോ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്നീട് തിരുത്തേണ്ടി വന്നതായും സൂചനയുണ്ട്. രണ്ട് ദിവസം താന്‍ കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നതായി ഫ്രാങ്കോയ്ക്ക് സമ്മതിക്കേണ്ടി വന്നു.
മുന്‍കൂട്ടി തയ്യാറാക്കിയ 150 ചോദ്യങ്ങള്‍ക്കും അതിന്റെ അനുബന്ധ ചോദ്യങ്ങള്‍ക്കും ഫ്രാങ്കോയുടെ മറുപടി കേട്ടതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ ഫ്രാങ്കോ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്ന രീതിയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഫ്രാങ്കോ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നടി ആക്രമണക്കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതിന് സമാന രീതിയിലാണ് ഫ്രാങ്കോയെ ചോദ്യം ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വലിയ സംഘം തന്നെ തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ടായിരുന്നു.

No comments