പിണറായി കൂട്ടക്കൊല കേസ് ക്രൈംബ്രാഞ്ചിന് വിട്ട് കൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്; കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പോലീസ് ശേഖരിച്ചില്ല
തലശ്ശേരി: പിണറായി കൂട്ടക്കൊല കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസിലെ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി സൗമ്യ(28)യെ കണ്ണൂര്‍ സ്പെഷന്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂട്ടകൊലക്കേസിന്റെ കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്ന് പിഴവുകള്‍ തീര്‍ത്ത് കുറ്റപത്രം സെപ്തംബര്‍ 5ന് പോലീസ് കോടതിയില്‍് സമര്‍പ്പിച്ചിരുന്നു. സൗമ്യക്കെതിരെ തലശ്ശേരി സി.ഐ എം.പി ആസാദ് നല്‍കിയ മൂന്ന് കുറ്റപത്രങ്ങളാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ തിരിച്ചയച്ചിരുന്നത.് കൂട്ടക്കൊലക്കേസിലെ നിര്‍ണ്ണായക വിവരങ്ങളുടെ വിശദമായ രേഖകള്‍ പോലും കുറ്റപത്രത്തോടൊപ്പം പോലീസ് നല്‍കാത്തത് ഏറെ വിവാദത്തിന് ഇടനല്‍കിയിരുന്നു. അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് മാറ്റണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
ആഗസ്ത് 24ന് റിമാന്‍ഡില്‍ കഴിയവെ കണ്ണൂര്‍ സെപ്ഷന്‍ വനിതാ ജയിലില്‍ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സൗമ്യയുടെ അച്ഛന്‍, അമ്മ ,എട്ടു വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് സൗമ്യ എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതിയായ രേഖകള്‍ കുറ്റപത്രത്തോടൊപ്പം നല്‍കിയില്ലെന്ന കാരണത്താല്‍ മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കിയിരുന്നു. സൗമ്യയുടെ ഫോണുകളിലെ കോള്‍ വിവരങ്ങള്‍, എഫ്.ഐ.ആറിന്റെ സര്‍ട്ടിഫൈയ്ഡ് കോപ്പി ഉള്‍പ്പെടെ പിഴവുകള്‍ തീര്‍ത്താണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.സൗമ്യ ഉപയോഗിച്ച അഞ്ച് മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പോലീസ് നല്‍കിയ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നില്ല. സൗമ്യ പ്രതിയായ കേസിന്റെ ആദ്യ കുറ്റപത്രം ജൂലായ് 20നാണ് തലശ്ശേരി സി.ഐ എം.പി ആസാദ്.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി വീട്ടില്‍ കമല(59) കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രമാണ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത.് കേസില്‍ പ്രതി കമലയുടെ മകളായ സൗമ്യ(28) മാത്രമാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.59 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തോടൊപ്പം കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.ഇതിന് തുടര്‍ച്ചയായി അച്ഛന്‍ കുഞ്ഞിക്കണ്ണന്‍(70) മകള്‍ ഐശ്യര്യ(8) എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രൊസിക്യൂഷന്റെ നിയമോപദേശം തേടാതെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ഇതിനിടെയാണ് ഉത്രാട രാവില്‍ സൗമ്യയെ ജയിലിലെ കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മാതാപിതാക്കള്‍ക്ക്ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രി സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. പിറ്റേന്നാള്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ചുവെങ്കിലും കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലിസ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നാല് ദിവസത്തേക്ക് അന്ന് തന്നെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. തെളിവെടുപ്പിന് ശേഷം വീണ്ടും റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ മൂത്ത മകള്‍ ഐശ്വര്യയെ (8) കൊല ചെയ്ത കേസില്‍ തെളിവെടുപ്പിനായി വിട്ടുനല്‍കണമെന്ന തലശ്ശേരി പോലീസിന്റെ അപേക്ഷയിലാണ് കണ്ണൂര്‍ കോടതി വിട്ടു നല്‍കിയിരുന്നു.ഇതോടെയാണ് ഐശ്യര്യയെയും പ്രതി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. 2018 ജനുവരി 13നാണ് ഐശ്യര്യ മരണപ്പെടുന്നത്.മാര്‍ച്ച് എട്ടിന് കമലും വയറ് വേദനയും മറ്റുമായ് ആശുപത്രിയിലെത്തിച്ചയുടനെ മരണപ്പെടുകയായിരുന്നു.ഏപ്രില്‍ 13 നാണ് കുഞ്ഞിക്കണ്ണന്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരിച്ചത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്.തുടര്‍ന്ന് പത്ര വാര്‍ത്തയായതോടെ പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തുകയും സൗമ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തില്‍ സൗമ്യയും വയറ് വേദന അഭിനയിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസ് പ്രതിയെ ആശുപത്രിയില്‍ വെച്ച് തന്ത്രപരമായി കസ്റ്റഡിയിലെടുത്തിരുന്നത്.2012 സെപ്തംബര്‍ 9ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന (ഒന്നര) മരണപ്പെട്ടിരുന്നു. ഈ കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ വലിവിന്റെ അസുഖം ഉണ്ടായിരുന്ന കീര്‍ത്തന അസുഖത്തെ തുടര്‍ന്ന് തന്നെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു.ആസൂത്രിതമായി മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യ ഛര്‍ദ്ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഇവിടെ വെച്ചാണ് പോലീസ് സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്.തലശ്ശേരി റസ്റ്റ് ഹൗസില്‍ വെച്ച് പത്ത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തപ്പോഴാണ് അമ്മ കമലയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്.തുടര്‍ന്ന് ദിവസങ്ങളോളം നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞിരുന്നത്. സൗമ്യുടെ മരണവും വണ്ണത്താന്‍ങ്കണ്ടി വീട്ടിലെ മൂന്ന് കൊലപാതകങ്ങളും സൗമ്യ തനിച്ച് നടത്തിയെന്നത് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്തിടെ മാധ്യമങ്ങളെ കണ്ട സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും നിയമ പോരാട്ടത്തിനുള്ള നീക്കവും നടത്തുമെന്ന് അറിയിച്ചിരുന്നു.ഇതിനിടെയാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു കൊണ്ട് ആഭ്യന്തര വകുപ്പ് ചൊവ്വാഴ്ച ഉത്തരവിറക്കിയത്.ഇതോടെ വിവാദമായ പിണറായി കൂട്ടക്കൊലക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.



No comments