ടൂർ പാക്കേജിന്റെ പേരിൽ പണം തട്ടൽ;ഖത്തര്‍ മലയാളികളില്‍ നിന്ന് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
ചെറുപുഴ: ടൂര്‍ പാക്കേജില്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഖത്തര്‍ മലയാളികളില്‍ നിന്ന് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ചെറുപുഴക്കടുത്ത് അരിയിരുത്തിയിലെ ഷമീം മുഹമ്മദിനെ(28)യാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണിയാള്‍. ഒന്നാം പ്രതിയും ഷമീമിന്റെ സഹോദരനുമായ ഷമീര്‍ മുഹമ്മദ് ഒളിവിലാണ്. 2017 നവംബര്‍ മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെട്ട സാമൂഹിക സേവന കൂട്ടയ്മയിലെ അംഗങ്ങളാണ് ഇവരുടെ തട്ടിപ്പിനിരയായതില്‍ ഏറെയും. ഇക്കഴിഞ്ഞ അവധിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാത്തയതോടെ തട്ടിപ്പു പുറത്താവുകയായിരുന്നു.
കോഴിക്കോട്, നെടുമ്പാശ്ശേരി വിമാന താവളങ്ങളിലേക്കായിരുന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഒന്നര കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിച്ചെടുത്തതായി പറയപ്പെടുന്നു. പയ്യോളി സ്വദേശികളായ പാലക്കുനി യൂനുസ്, നജീബ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ചെറുപുഴ പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ ചെറുപുഴ ബസ്റ്റാന്റില്‍ നിന്നുമാണ് ഷമീം മുഹമ്മദ് അറസ്റ്റിലായത്. ചെറുപുഴ എസ്‌ഐ എം.എന്‍. ബിജോയി, സീനിയര്‍ സിവില്‍ പോലീസര്‍മാരായ ഇ.വി. വിനോദ് കുമാര്‍, കെ. പ്രകാശന്‍, രതീഷ് കുന്നൂല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



No comments