APP DOWNLOAD

TRENDING

ഹാരിസണിന്റെയും ഷഹാനയുടെയും പ്രണയവിവാഹം വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവിൽ യുവതിയെ കോടതിയില്‍ ഹാജരാക്കി


വളപട്ടണം:  പ്രണയവിവാഹത്തെ തുടര്‍ന്ന് കെവിന്റെ അവസ്ഥ തങ്ങള്‍ക്കും ഉണ്ടാകുമെന്ന് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവും യുവതിയും വളപട്ടണം പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. രാവിലെ തന്നെ സ്റ്റേഷനിലും പരിസരത്തുമായി ഏറെ ആളുകള്‍ എത്തിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ ഇരുവരും എത്തിയിരുന്നു. യുവാവിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നല്‍കിയിരുന്നു. അതിനാല്‍ കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്തശേഷം ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ യുവതിയോടൊപ്പം യുവാവും എത്തിയിരുന്നു. സ്റ്റേഷനില്‍വച്ച് യുവതിയുടെ ബന്ധുക്കള്‍ വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണനുമായി സംസാരിച്ചിരുന്നു. എന്നാല്‍ യുവതി യുവാവിനോടൊപ്പം ജീവിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പാപ്പിനിശ്ശേരിയിലെ ഷഹാനയും ആറ്റിങ്ങലിലെ ഹാരിസണുമാണ് വാമനപുരത്തിനു സമീപം ദേവാലയത്തില്‍ വിവാഹിതരായ ശേഷം പോസ്റ്റിട്ടത്. ഷഹാനയുടെ ഉമ്മയുടെ ബന്ധുവാണ് ഹാരിസന്റെ മാതാവ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ ഹാരിസന്റെ പിതാവ്സ്റ്റീഫനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റീഫന്‍ മണിക്കുട്ടന്‍ എന്ന് പേരുമാറ്റി.
വളപട്ടണം പോലീസ് സ്‌റ്റേഷനുമുന്നില്‍ രാവിലെ ഒരുസംഘം തടിച്ചുകൂടിയിരുന്നു. സ്റ്റേഷനിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ കരഞ്ഞുപറഞ്ഞിട്ടും യുവതി തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ മറ്റുവഴിയില്ലാതെ അവര്‍ മടങ്ങി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ യുവതിക്കൊപ്പമുള്ള യുവാവിനും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ജൂലായ് 15 ന് വൈകുന്നേരമാണ് ഷഹാന വീടുവിട്ടത്. ഷഹാനയെ കണ്ടെത്താന്‍ എസ്.ഐ സി.സി. ലതീഷ്, എ.എസ്.ഐ ടി.പി.കുഞ്ഞിരാമന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, വനിതാപോലീസ് അംഗങ്ങളായ അനിത, ഇന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

No comments