APP DOWNLOAD

TRENDING

കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 386 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

ഫെബ്രുവരി 12 ന് രാത്രി പത്തരയോടയാണ് ശുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ ഇതുവരെ 11 പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെല്ലാം സിപിഐഎം പ്രവര്‍ത്തകരാണ്.


കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന പിതാവിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കേസ് കോടതി ജൂലൈ 16 ലേക്ക് മാറ്റിയിരിക്കുകയാണ്.

ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ ആകാശ് തിലങ്കേരിയടക്കം 11 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മാര്‍ച്ച് ഏഴിന് കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ മാര്‍ച്ച് 14 ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് വേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്.

ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന് എതിരെയാണ് ശുഹൈബിന്റെ മാതാപിതാക്കളായ സിപി മുഹമ്മദ്, എസ്പി റസിയ എന്നിവര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ശുഹൈബിന്റെ മാതാപിതാക്കളുടെ വാദം. തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സിബിഐക്ക് നല്‍കണം. പ്രതികള്‍ക്ക് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

No comments