APP DOWNLOAD

TRENDING

ലിഗയുടെ മരണം : കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം : വിദേശ വനിത ലിഗയുടെ മരണം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നത്. അന്വേഷണ സംഘത്തിന് പുതിയ തെളിവുകള്‍ ലഭിച്ചു.



 ലിഗയുടെ മരണം നിര്‍ണായക വഴിത്തിരിവിലേക്ക്. മൃതദേഹം കണ്ട വാഴമുട്ടത്ത് നിന്നും മുടിയിഴകള്‍ ലഭിച്ചു. ഇവ ലിഗയുടെത് അല്ലെന്നു സൂചന. ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. തിരുവല്ലത്തു കണ്ടല്‍കാട്ടില്‍ വിദേശ വനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാകാമെന്ന സാധ്യതയിലേക്കു വിരല്‍ചൂണ്ടി പൊലീസ്. ലിഗയുടെ മരണ കാരണം കഴുത്തുഞെരിച്ചതാകാമെന്ന് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു. പൊലീസ് സര്‍ജന്മാരുടെ പ്രാഥമിക നിഗമനം ഇതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേറെ ചോദ്യം ചെയ്യുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കും. അനന്തമായി നീണ്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച ലഭിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.



അതിനിടെ, ലിഗയ്ക്കു നേരെ മാനഭംഗശ്രമമുണ്ടായതിന്റെയും സൂചനകളുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് പ്രദേശത്തു നിന്നു സഹോദരങ്ങളടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രാദേശിക ലഹരി സംഘാംഗങ്ങളായ ഇവര്‍ ലിഗയെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന വള്ളം തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം വരെ ഈ സംഘം കാട്ടിലെത്തിയിരുന്നതായി തോണിക്കാരന്‍ വെളിപ്പെടുത്തി.



ലിഗ കൊല്ലപ്പെട്ടതാണെന്നും അതിന് പിന്നില്‍ പ്രാദേശിക ലഹരി മരുന്ന് സംഘങ്ങളെന്നുമുള്ള ശക്തമായ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് പ്രദേശത്തെ ഏക തോണിക്കാരന്‍ നാഗേന്ദ്രന്റെ വെളിപ്പെടുത്തല്‍. ലിഗയെ അവസാനമായി കണ്ട കോവളം ബീച്ചില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ കാട്ടിലേക്ക് പോകാനുള്ള പ്രധാനമാര്‍ഗമാണ് ഈ വള്ളം. ഇതുവഴി കഞ്ചാവ് ഉപയോഗിക്കുന്ന ധാരാളം പേര്‍ വരാറുള്ളതായി കടത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.



ലിഗയുടെ മൃതദേഹം ഒരു മാസത്തോളം ഈ കാട്ടില്‍ കിടന്ന സമയത്ത് പോലും ഇക്കൂട്ടര്‍ ഇവിടെയെത്തിയിരുന്നുവെന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്. ഇതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതും നാല് പേരെ കസ്റ്റഡിയിലെടുത്തതും. അതേസമയം, കണ്ടെത്തിയ വള്ളത്തില്‍നിന്ന് വിരലടയാളവിദഗ്ധരെയെത്തിച്ചു തെളിവും ശേഖരിച്ചു. കോവളത്തെത്തിയ ലിഗയെ വിശ്വാസം നടിച്ച് ഇവര്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നെന്നാണു വിലയിരുത്തല്‍.

No comments