APP DOWNLOAD

TRENDING

നിഫ്റ്റിലെ വിദ്യാര്‍ഥിനികള്‍ക്കെതിരായ ലൈംഗിക അതിക്രമം;കാമ്പസിലേക്കുള്ള വഴിയില്‍ പുതിയ വഴിവിളക്കുകളും രഹസ്യകാമറകളും സ്ഥാപിക്കും

തളിപ്പറമ്പ്: ധര്‍മ്മശാല നിഫ്റ്റ് കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ജെയിംസ്മാത്യു എംഎല്‍എ. കാമ്പസിലേക്കുള്ള വഴിയില്‍ ആന്തൂര്‍ നഗരസഭ പുതിയ വഴിവിളക്കുകളും രഹസ്യകാമറകളും സ്ഥാപിക്കും. കൂടാതെ ഈ ഭാഗത്ത് പോലീസ് നിരീക്ഷണവുമുണ്ടാകുമെന്ന് എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. നാട്ടുകാരുടെ നേതൃത്വത്തിലും സുരക്ഷയൊരുക്കും.

നിഫ്റ്റില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പഠനം നടത്തിവരുന്ന വിദ്യാര്‍ത്ഥിനികളെ പൂവാലസംഘങ്ങള്‍ നിരന്തരമായി അപമാനിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ ധര്‍മ്മശാലയില്‍ നടത്തിയ പ്രതിഷേധപ്രകടനമാണ് അധികാരികളെ ഞെട്ടിച്ചത്.

മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന് ജെയിംസ്മാത്യു എംഎല്‍എയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യമളയും സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി പി.മുകുന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സിപിഎം നേതാക്കളും നിഫ്റ്റില്‍ എത്തിയിരുന്നു.

ഡയരക്ടര്‍ ഡോ.ഇളങ്കോവനുമായി സംസാരിച്ച എംഎല്‍എ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടും നഗരസഭാ അധികൃതരേയോ തന്നെയോ അറിയിക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തുകയും പ്രശ്‌നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

നേരത്തെ രണ്ട് തവണ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തുകയും രേഖാമൂലം പരാതികള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് നിഫ്റ്റ് ഡയരക്ടര്‍ ഡോ. ഇളങ്കോവന്‍ എംഎല്‍എയെ അറിയിച്ചു. പോലീസ് രണ്ടുതവണ പൂവാലന്‍മാരെ പിടികൂടിയെങ്കിലും താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

ഇവരുടെ ശല്യം കാരണം ഭയം കൊണ്ട് പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന നിലയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒരു മണിക്കൂറിലേറെ നേരം കാമ്പസില്‍ ചെലവഴിച്ചാണ് എംഎല്‍എയും സംഘവും തിരിച്ചുപോയത്. നിഫ്റ്റ് വിദ്യാര്‍ത്ഥികളും പ്രദേശവാസികളുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കുന്നതിന് അവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കും.

ഇന്ന് വൈകുന്നേരം നിഫ്റ്റ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ധര്‍മ്മശാലയില്‍ ഐക്യദാര്‍ഢ്യ സമ്മേളനവും നടത്തും. ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ഷാജു, സിപിഎം നേതാക്കളായ കെ.സന്തോഷ്, എം.രാജഗോപാലന്‍, സി.അശോക് കുമാര്‍, കെ.പുരുഷോത്തമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments